Wednesday, April 9, 2008

ഇങ്ങനേയും ഒരു പെണ്‍കുട്ടി : (യാത്രകള്‍)

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് .........
കോയമ്പത്തൂരിലേക്കുള്ള യാത്രകള്‍ക്ക് ബസുകളായിരുന്നു അഭയം.പത്തനംതിട്ടയില്‍ നിന്ന്
എട്ടുമണിക്ക് യാത്ര ആരംഭിക്കുന്ന ‘ട്രാവത്സ് ‘ പിറ്റേന്ന് അഞ്ചുമണി കഴിയുമ്പോള്‍ കോയമ്പത്തൂരില്‍ ‍എത്തും. പത്തനംതിട്ട,തിരുവല്ല,ചങ്ങനാശേരി,കോട്ടയം എന്നിവടങ്ങളില്‍ നിന്ന് ആളെ എടുത്തു കഴി ഞ്ഞാല്‍ പിന്നെ വണ്ടി നിര്‍ത്തുന്നത് പട്ടിക്കാട്ടിലാണ് .

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും
യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ
പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍
പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “
എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍
എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന്
പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ
മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

2 comments:

d_isaac said...

"There are few women for them love of a lover extinguish all other love"

Unknown said...

എഴുതിയത് നന്നായി